കൂട്ടല്‍ പട്ടിക എഴുതിയില്ല എന്ന കാരണം കൊണ്ട് തല്ല് മേടിച്ചു ജോമോന്‍ എന്റെയടുത്ത് വന്നിരുന്നു.
പച്ചകർപ്പൂരത്തിന്റെ
വടി കൊണ്ടുള്ള അടിക്ക് വേദന മാത്രമല്ല കര്പ്പൂരത്തിന്റെ സുഗന്ധവും ഉണ്ട്. വേദനയുടെ ഗദ്ഗതങ്ങള്‍ ഉയരുമ്പോള്‍ അവിടെ കര്പ്പൂരത്തിന്റെ മണംപരക്കും! കര്പ്പൂരത്തിന്റെ മണം എനിക്കിഷ്ടമല്ല കാരണം പട്ടിക ഞാന്‍ പകുതിയേ എഴുതിയുള്ളൂ. ടീച്ചര്‍ ബൈബിളിലെ നീതിമാനായ യജമാനെ പോലെ ആയിരുന്നു .ഒന്നും
എഴുതിയില്ലേലും പകുതി എഴുതിയാലും ഒരേ അടി ...ക്ലാസ്സിലെ ഒട്ടുമുക്കാലും അടി വാങ്ങി. അടിക്കിടെ
മത്തായി ചേട്ടന്‍ ഇന്റെര്വെല്ലിനുള്ള രണ്ടു മണിയടിച്ചു. സ്ലേറ്റ് കമഴ്ത്തിവെച്ച് എല്ലാരും മൈതാനത്തേക്ക് ഓടി. അമിതമായി യുറിയ വള പ്രയോഗം കൊണ്ട് മഞ്ഞ നിറം വന്ന പുല് തകിടിയില്‍ അടുത്ത ഡോസ് വളം വന്നു വീണു.പരിധി നിശ്ചയിക്കാതെ മൂത്രം ഒഴിച്ച ആ നിരയുടെ അറ്റത്തു നിന്ന ഒരു എഴാം ക്ലാസ്സുകാരൻ
ഇങ്ങനെ പ്രസ്ഥാവിച്ചു.
“അപ്പൊ നാളെ ക്ലാസ്സില്ല... ഹര്‍ത്താല്‍ അല്ലെ??”
നാളെ ഹര്ത്താലാണോ ? ഞങ്ങള്‍ അവനു ചുറ്റും കൂടി .
“നാളെ ബന്ദാണ് കണ്ണൂര് ..പാര്ട്ടിക്കാരനെ വെട്ടി കൊന്നു!”
“അടിപൊളി! നാളെ ക്ലാസില്ല !”
ഇതും പറഞ്ഞു ഷാഫി സിബ്ബിടുന്നതിനു മുന്നേ ഓട്ടം തുടങ്ങി. കണ്ണൂരില്‍ ഒരുത്തന്റെ കുടല് മാല കുത്തി വെളിയില്‍ ഇട്ടപ്പോ ഇവിടെ രണ്ടാം ക്ലാസ്സില്‍ സന്തോഷം അലതല്ലി. ഭല്ലേ ഭേഷ് നാളെ അവധിയാണ്
….പട്ടിക എഴുതണ്ട പകര്ത്തി എഴുതണ്ട..
അടിയും കൊള്ളണ്ട! മുഹമ്മതാലി കഞ്ഞി പാത്രത്തിൽ താളം പിടിക്കാൻ തുടങ്ങി.
അടുത്ത പീരിയഡ് ടീച്ചര്‍ വന്ന ഉടനെ സജീഷ് വിളിച്ചു പറഞ്ഞു.
“ടീച്ചറെ നാളെ ബന്ദാണ് ക്ലാസ്സില്ല”
“ആരു പറഞ്ഞു?”
എല്ലാരും പറയുന്നുണ്ട്
“ആഹാ.. നാളെ ക്ലാസ്സുണ്ട് എല്ലാവരും വരണം..”
“ബസ്സില്ലാണ്ട് എങ്ങനെ വരും ടീച്ചറെ?”
“സ്കൂളിന്റെ തൊട്ടടുത്ത്
കിടക്കുന്ന
നിനക്കെന്തിനാണു ബസ്സ് ?”
പണ്ടാരം ഈ സ്കൂളിന്റെ ചോട്ടില് വീടുള്ളത് എന്തൊരു
കഷ്ടമാണ് . വാദങ്ങളൊക്കെ ടീച്ചര്‍ പൊളിച്ചടുക്കുമ്പോള്‍ രണ്ടാം ക്ലാസ്സു ബി , കണ്ണൂരില്‍ ജീവന് നഷടപെട്ട പാര്ട്ടിക്കാരന്റെ കുടുംബത്തിന്റെ വേദനയില്‍ ഭാഗഭാക്കായി!!!
ഇതൊക്കെ അറിഞ്ഞു എല്ലാവരും വിഷണ്ണരായി ഇരുന്ന നേരത്ത് ജോമോൻ
ടീച്ചറോട് പറഞ്ഞു.
“ടീച്ചറെ ടീച്ചറെ
ഞാന്‍
സമരം കണ്ടിട്ടുണ്ട്”
ബഹളത്തിനിടക്ക് ടീച്ചര്‍ അത് കേട്ടില്ല.. ജോമോന്‍ പോയി ടീച്ചറിന്റെ കൈയ്യില്‍ തോണ്ടിയിട്ട് പറഞ്ഞു.
“ടീച്ചറെ ഞാന്‍ സമരം കണ്ടിട്ടുണ്ട്””
“ഉവ്വോ?എന്താ ജോമോന്‍ കണ്ടത് ?”
“സമരക്കാർ വന്നു ബസ്സിന്റെ ചില്ലിനു കല്ലെറിഞ്ഞു .. എന്നിട്ട് ഡ്രൈവറുടെ കൊളറേല് കേറി പിടിച്ചു തെറി വിളിച്ചു !!”
“ഓ..വല്ല വിവരമില്ലാത്തവന്മാരും ആയിരിക്കും ഇനി അതൊന്നും കാണാന്‍ പോകണ്ട!”
ആ ജോമോന്‍ കണ്ടിട്ടുണ്ട് ടീച്ചറെ...
ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്തു. അതിന്റെ ഓര്മ്മക്കായി പൊട്ടിച്ചിതറിയ രത്നക്കല്ല് പോലുള്ള ഗ്ലാസ്സിന്റെ കഷണങ്ങള്‍ അവന് നടരാജ് ബോക്സില്‍ ഇട്ടോണ്ട് വന്നിരുന്നു.അതിലൊരെണ്ണം മോഷ്ടിച്ച എ ഡിവിഷനിലെ കുട്ടാപ്പിക്കെതിരെ
കേസുകൊടുക്കാന്‍
ജോമോന്റൊപ്പം ഞാനും പോയിരുന്(ഇന്നത്തെ പോലല്ല പണ്ട് വല്യ പൊതു പ്രവര്ത്തകനായിരുന്നു!!!).
“എന്തായാലും നാളെ ഏതേലും ബസ്സ് ഓടുന്നുണ്ടെങ്കില്‍ എല്ലാവരും വന്നിരിക്കണം”.
ക്ലാസ്സ് വിട്ട് പോകുമ്പോള്‍ എല്ലാവരും തമ്മില്‍ തമ്മില്‍ പറഞ്ഞു.
“നിങ്ങള്‍ നാളെ വരല്ല് ട്ടോ ...!!”
“ഏയ് നാളെ വരല്ലേ
....!!”
പിറ്റേന്ന് പതിവിലും താമസിച്ചെണീറ്റു ബൈക്കിന്റെ ഒരു പഴയ ടയറും ഉരുട്ടി ഞാന്‍ വീടിനു ചുറ്റും ഓടുവാണ് , അപ്പോള്‍ വഴിയില്‍ നിന്നും നീട്ടി ഒരു ചോദ്യം
“നീയിന്നു വരണില്ലേ?”
എന്റെ അമ്മയുടെ ചേച്ചിയാണ്, പുള്ളിക്കാരി ഞാന്‍ പഠിച്ചിരുന്ന സ്കൂളിലെ ടീച്ചര്‍ ആയിരുന്നു.
“ഇന്നു സമരമല്ലേ??”ഞാന്‍ വ്യസനത്തോടെ ചോദിച്ചു
“അതിനെന്നാ.. ക്ലാസ്സ് ഉണ്ടാകും ..”
എന്നാല്‍ ഇവടെ നിക്കണ്ട എളുപ്പം ഒരുങ്ങി പോകാന്‍ നോക്ക് എന്നായി എന്റമ്മ. ഞാനൊരു ഷര്ട്ടും നിക്കറും വലിച്ചു കേറ്റി അമ്മായിയോടൊപ്പം സ്കൂളിലേക്ക് നടന്നു. പോണ വഴിയില്‍ ഞാന്‍ അമ്മായിയോട് ചോദിച്ചു.
“ഹാജര്‍ വിളിച്ചിട്ട് വിടുമായിരിക്കും അല്ലെ ?”
‘ഉം..’
ക്ലാസ്സിലെത്തിയപ്പോള്‍ അവിടെ ആറേഴെണ്ണം ഇരുന്നു ഏറും പാസ് കളിക്കുന്നു.
“നിങ്ങളൊക്കെ എന്തിനാ വന്നേ?” ഞാന്‍ നീരസത്തോടെ ഈ ചോദ്യം ചോദിച്ചപ്പോള്‍ അതെ ചോദ്യം അവരെന്നോട് തിരിച്ചു ചോദിച്ചു. അതില്‍ നിന്നും ലോകത്ത് എല്ലയിടിടതും വിദ്യാര്ഥിസമൂഹം നേരിടുന്ന പ്രശ്നം ഒന്നാണെന്ന് മനസിലായി!
ഹാജര്‍ വിളിച്ചു പക്ഷെ അത് കഴിഞ്ഞു ക്ലാസ് വിട്ടില്ല ! ടീച്ചർക്ക്
സ്ലേറ്റ് കാണണം .അത് ഞാന്‍ തൊട്ടു മുന്നത്തെ ദിവസം അവസാന പീരീഡില്‍ കണ്ടതാണ്.
പച്ച കര്പ്പൂരമേ നീ കത്തി ചാമ്പലാകാ..........!!!!
അന്ന് ശപിച്ചതാണ് ഇന്നു ദ്വാരക സ്കൂളിന്റെ പരിസരത്ത് മഷിയിട്ടു നോക്കിയാല്‍ പോലും ഒരു പച്ചകര്പ്പൂരം കാണാന്‍ കിട്ടില്ല!
ഉച്ചക്കഞ്ഞി കഴിച്ചു അസഹിഷ്ണുക്കളായ ഒരു കൂട്ടം രണ്ടാം ക്ലാസ്സുകാര്‍ കുന്നിനു മുകളിലേക്കോടി.
അവിടെ മൈതാനത്ത് തലകുത്തി മറിയുമ്പോള്‍ താഴെ ഒരിടത്തൊരു ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു,എല്ലാവരും കൂടി അങ്ങോട്ടോടി .
ഇകെ സാറിന്റെ ബസ്സാണ്
ആരോ പറഞ്ഞു.
കെ കെ ട്രാവെല്സ്.എല്ലാവരും ബസ്സിന്റെ അഴവളവുകള് നോക്കി നിന്നു
ജോമോന്‍: “കെഴങ്ങന്മാർ എല്ലാ ബസ്സിന്റെയും ചില്ല് എറിഞ്ഞു പൊടിക്കണം പിന്നെ ഒന്നും ഓടില്ല .”
“സമരം നടത്താന്‍ അറിയത്തവനമാര് !” ഞാന്‍ പിന്താങ്ങി
ഇതു പറയുന്നതിനെടെ ജോമോന്‍ നിലത്തു കിടക്കുന്ന കല്ലെടുത്ത് ബസ്സിനു നേരെ എറിയാന്‍ തുടങ്ങി ,അക്കാലത്തെ എല്ലാ വള്ളികെട്ടുകളുടെയും
നടുവില്‍
ഞാന്‍
കാണും ഇതായിട്ടങ്ങനെ വിട്ട് കൊടുക്കനൊക്കുവോ ഞാനും കൂടെ റോബിനും ചേര്ന്നു ഏറു തുടങ്ങി. എങ്ങനൊക്കെ എറിഞ്ഞിട്ടും കല്ല് ബസ്സിനടുക്കലെങ്ങും
എത്തുന്നില്ല .ബസ്സ് സ്കൂളിന്റെ മതിലില്‍ നിന്നും കുറെ മാറിയാണ് നിര്ത്തിയിരിക്കുന്നത് ഒരു രണ്ടാംക്ലാസ്സ് കായ ബലം കൊണ്ട് കല്ലിനു ആ ദൂരം കീഴടക്കാനാവുമായിരുന്നില്ല .കൈ കഴക്കാന്‍ തുടങ്ങിയപ്പോള്‍ ബെല്ലടിച്ചു ഞങ്ങള്‍ ക്ലാസ്സിലേക്കോടി
.
പിറ്റേന്നു കര്പ്പൂര പൂജ പേടിച്ചു ഞാന്‍ വൃത്തിയായി പട്ടിക എഴുതി,പകര്ത്തെഴുതി സ്ലേറ്റ് നിറച്ചു സ്കൂളിലേക്ക് വെച്ചടിച്ചു .ക്ലാസ്സില്‍ ചെന്ന ഉടനെ നാലാം ക്ലസ്സുകരനൊരു അഭീഷ് വന്നു ചോദിച്ചു
“ജോമോന്‍ ഏട്ത്തു? ഓനെ ഹെഡ് മാഷ് വിളിക്കുന്നുണ്ട്”
‘എന്തിനാ?’
“ഓനല്ലേ ഇ കെ സാറിന്റെ ബസ്സിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ചേ ?”
പട്ടിക എഴുതിയിട്ടൊന്നും ഒരു കാര്യവുമില്ല!!
ജോമോന്റൊപ്പം എന്റെയും റോബിന്റെയും ഉള്ളില്‍ വെള്ളിടി കൊണ്ടു.
എന്നിട്ടെന്താ ഇവന്മാര് എന്റേം റോബിന്റെയും
പേര് വിളിക്കാത്തെ?
ഇതിനിടെ ജോമോന്‍ പുറത്തേക്കോടി. ഉത്തരവാദിത്വബോധമുള്ള ആ സീനിയര്‍ പുങ്കവന്മാര് അവനെ ഓടിച്ചിട്ട് പിടിച്ചു. അവര്ക്കവനെ സാറിനെ കൊണ്ട് പിടിപ്പിക്കണം!
പനംകുറ്റി പോലെ നിക്കുന്ന എന്റെയും റൊബിന്റെയും മുൻപിലൂടെ
അവര്‍ ജോമോനെ സ്റ്റാഫ് റൂമിലേക്ക് വലിച്ചോണ്ട് പോകുമ്പോള്‍ അകലെ നിന്നും വെള്ള ഷര്ട്ടും മുണ്ടും ധരിച് ഇ കെ ജൊസഫ് മാഷ് നടന്നു വരുന്നു.
“ഞാനല്ല സാറെ ഞാനെറിഞ്ഞിട്ടില്ല!!!” എന്ന് ജോമോന്‍ കരഞ്ഞു പറയുന്നുണ്ട്
അദ്ദേഹം ശാന്ത ഗംഭീരമായി ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു
“നിന്നെ ഒന്ന് കാണാന്‍ വന്നതാണ്”.
അവന്റെ കൈ വിടാന്‍ പറഞ്ഞു അദ്ദേഹം തിരിഞ്ഞു നടന്നു.ജോമോന്റെ മനസ്സില്‍ മഞ്ഞ് തുള്ളി വീണു. ഞങളുടെ കൈ കാലുകള്ക്ക് അനക്കം വെച്ചു.
മല പോലെ വന്ന് എലി പോലെ പോയ ആ മഹാ സംഭവത്തിനു കാരണ ഹേതുവായ കൊള്ളാത്ത കല്ലുകൊണ്ട് പൊട്ടിയ ചില്ലിന്റെ രഹസ്യം വര്ഷങ്ങള്ക്കിപ്പുറവും ദിവ്യ ഗര്ഭം പോലെ അജ്ഞാതമാണ് ബുദ്ധി പരിധിക്കപ്പുറമാണ്!!!!